കോൽക്കത്ത: ട്വന്റി20 ലോകകപ്പിലെ സെമി ഫൈനൽ ബെർത്ത് ഉറപ്പിക്കാനുള്ള നിർണായക സൂപ്പർ എട്ട് പോരാട്ടത്തിൽ ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെ നേരിടും. കോൽക്കത്തയിലെ ഈഡൻ ഗാർഡനിൽ നടക്കുന്ന മത്സരം ജയിക്കുന്ന ടീമിന് സെമിയിൽ സ്ഥാനം ഉറപ്പിക്കാം. തോൽക്കുന്നവർ ടൂർണമെന്റിൽനിന്ന് പുറത്താകും എന്നതിനാൽ ഫൈനലിന് മുന്‍പുള്ള ഫൈനലായി മത്സരം മാറും. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക സിംബാബ്വെയെ നേരിടും.
സൂപ്പർ എട്ട് ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രക്കയോട് 76 റണ്‍സിന്റെ വൻ തോൽവി ഏറ്റുവാങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. എന്നാൽ സിംബാബ്വെയ്ക്കെതിരായ രണ്ടാം മത്സരത്തിൽ വന്പൻ ജയത്തിലൂടെ ഇന്ത്യ കരുത്ത് തെളിയിച്ചു.
ബാറ്റിംഗ് ഓർഡറിൽ ടോപ്പിലേക്ക് മലയാളി താരം സഞ്ജു സാംസണ് വന്നതോടെ ഇടം വലം ഓപ്പണിംഗ് കോന്പിനേഷനൊപ്പം ടോപ്പ് ഓർഡർ ബാലൻസിംഗുമായി.
സ്കോർ കുതിച്ചു. ഇത് തുടരുകയാണ് ഇന്നത്തെ മത്സരത്തിലും ഇന്ത്യയുടെ ലക്ഷ്യം. അതേസമയം ടൂർണമെന്റിൽ കരുത്തരായി മുന്നേറിയ വിൻഡീസിനെ നേരിടുന്പോൾ ഇന്ത്യക്ക് ജീവൻ മരണ പോരാട്ടമെന്ന സമ്മർദം അതിജീവിക്കേണ്ടതുണ്ട്. വിൻഡീസും സൂപ്പർ എട്ടിൽ തോൽവി വഴങ്ങിയത് ദക്ഷിണാഫ്രിക്കയോട് ആയിരുന്നു.
കണക്കിൽ മുന്നിൽ
ഈഡൻ ഗാർഡനിലെ കണക്കുകൾ ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്നതാണ്. ഇവിടെ വിൻഡീസിനെതിരേ നാല് മത്സരം കളിച്ച ഇന്ത്യ തോൽവി വഴങ്ങിയിട്ടില്ല. 2018ൽ നടന്ന ഒരു മത്സരത്തിലും 2022ൽ തുടർച്ചയായി നടന്ന മൂന്ന് മത്സരങ്ങളിലും ഇന്ത്യ വിൻഡീസിനെ പരാജയപ്പെടുത്തി.
ഇന്ത്യയെ വീഴ്ത്താനായിട്ടില്ലെങ്കിലും ഈഡൻ ഗാർഡനിൽ വെസ്റ്റ് ഇൻഡീസിന് ആശ്വാസം പകരുന്ന ഒന്നുണ്ട്. 10 വർഷം മുന്‍പ് 2016ലെ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത് വിൻഡീസ് കിരീടം ചൂടിയത് ഇതേ ഈഡൻ ഗാർഡനിലായിരുന്നു.
ആറാം ബൗളർ പ്രതിസന്ധി
സിംബാബ്വെയ്ക്കെതിരേ രണ്ടോവറിൽ 46 റണ്‍സ് വഴങ്ങിയ ശിവം ദുബെ ബൗളിംഗിൽ നിരാശപ്പെടുത്തിയതോടെ ആറാം ബൗളറായി ആരെ ആശ്രയിക്കണമെന്നത് ഇന്ത്യയുടെ പ്രതിസന്ധിയാണ്. തിലക് വർമ, അഭിഷേക് ശർമ എന്നിവരാണ് പിന്നീടുള്ള ഓപ്ഷൻ. മറ്റൊരു മാറ്റം ഫിനീഷർ റോളിലുള്ള ദുബെയെ ഒഴിവാക്കി സ്പെഷലിസ്റ്റ് സ്പിന്നറായ കുൽദീപ് യാദവിനെയോ വാഷിംഗ്ടണ്‍ സുന്ദറിനെയോ പ്ലെയിംഗ് ഇലവനിലേക്ക് എത്തിക്കുക എന്നതാണ്. വിൻഡീസിന്റെ തകർപ്പൻ ബാറ്റിംഗ് ഫോം കണക്കിലെടുക്കുന്പോൾ അതിനുള്ള സാധ്യത വിരളമാണ്. അതേസമയം അക്സർ പട്ടേൽ ടീമിൽ സ്ഥാനം നിലനിർത്തും.
പേസില്‍ മാറ്റമില്ല
ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ് എന്നിവർ പേസ് നിരയെ നയിക്കും. സപ്പോർട്ടിംഗ് റോളിൽ ഓൾറൗണ്ടർമാരായ ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും മിന്നിയാൽ കാര്യങ്ങൾ എളുപ്പമാകും.
റണ്ണൊഴുകും പിച്ച്
ഈ ലോകകപ്പിൽ ഇതുവരെ നാലു മത്സരങ്ങളാണ് ഈഡൻ ഗാർഡനിൽ നടന്നത്. ഇറ്റലി, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, സ്കോട്ലന്ഡ് ടീമുകളാണ് ഈഡനിൽ കളിച്ചത്. ഇറ്റലിക്കെതിരേ സ്കോട്ലന്ഡ് നേടിയ 207 റണ്‍സാണ് ഈഡനിലെ ടൂർണമെന്റിലെ ഉയർന്ന സ്കോർ. അതേ പിച്ചിൽ വെടിക്കെട്ട് ബാറ്റർമാർ അണിനിരക്കുന്ന ഇന്ത്യ-വിൻഡീസ് പോരാട്ടം ബാറ്റിംഗ് വിസ്മയമൊരുക്കാനാണ് സാധ്യത.
റണ്‍വേട്ടയിൽ അഭിഷേക്
ഈഡൻ ഗാർഡനിൽ നടന്ന ട്വൻി20 മത്സരങ്ങളിൽ ഇന്ത്യക്കായി ടോപ് സ്കോററായത് അഭിഷേക് ശർമയാണ്. ഇംഗ്ലണ്ടിനെതിരേ കഴിഞ്ഞ വർഷം 34 പന്തിൽ 79 റണ്‍സെടുത്ത അഭിഷേകാണ് ഇന്ത്യൻ താരങ്ങളിൽ ഉയർന്ന വ്യക്തിഗത സ്കോറർ. വിൻഡീസ് താരങ്ങളിൽ 85 റണ്‍സുമായി പുറത്താകാതെ നിന്ന മർലോണ്‍ സാമുവൽസിന്റെ പേരിലാണ് ഉയർന്ന വ്യക്തിഗത സ്കോർ.